Thursday, October 14, 2010

കാത്തിരിപ്പ്‌

ഓരോ കാത്തിരിപ്പും ഒരു അനുഭൂതിയാണ്


മാധുര്യമോ
പ്രതീക്ഷയോ
ആകാംഷയോ
ഭീതിയോ
നിസ്സഹായതയോ


എന്തൊക്കെയോ...

ഓരോ ചിന്തയിലും
ഓരോ ഓര്‍മയിലും
ഓരോ പ്രവര്‍ത്തിയിലും


എവിടെയൊക്കെയോ
ആര്‍ക്കൊക്കെയോ
എന്തിനൊക്കെയോ
വേണ്ടിയുള്ള കാത്തിരിപ്പ്‌ ഉണ്ട് ...



ജീവിതം തന്നെ മരണത്തിലേക്കുള്ള ഒരു കാത്തിരിപ്പാണല്ലോ അല്ലേ?



Monday, September 6, 2010

പ്രേമം

2 ദിവസം മുന്‍പ് ബഷീറിന്‍റെ പ്രേംപാറ്റ വായിച്ചു.

ഈ പ്രേമം, പ്രേമം എന്ന് പറയുന്നത് ഒരു അദ്ഭുതം തന്നെയാണ് ...
പ്രേമിക്കുമ്പോള്‍ ജീവിതം കൂടുതല്‍ പ്രകാശപൂരിതമാകുന്നു...

അതായതു ജീവിതം യൗവനതീക്ഷ്ണമാകുമ്പോള്‍ ഹൃദയം പ്രേമസുരഭിലമാകും...

ബഷീര്‍ പറയുന്ന പോലെ പ്രേമത്തിന് അല്‍പ്പസ്വല്‍പ്പം നാറ്റമൊക്കെ ഉണ്ടായെന്നും വരും...

എന്‍റെ അഭിപ്രായത്തില്‍ എല്ലാവരും ഒരിക്കലെങ്കിലും പ്രേമിക്കണം.ഇഡ്ഡ്ലിയെയും, ചട്നിയെയും, നല്ല എരിവും പുളിയുമുള്ള മീന്‍ കറിയെയും പ്രേമിച്ചാലും മതി.

പക്ഷെ ജീവിതത്തിന്‍റെ ശരിയായ ഭംഗിയും സൗരഭ്യവും അറിയാന്‍ പ്രേമം അത്യന്താപേക്ഷിതമാകുന്നു...



പിന്നെ, പ്രേമലേഖനം അയക്കുമ്പോള്‍ വ്യാകരണം നോക്കരുത്... എന്‍റെ ബ്ലോഗ്‌ വായിക്കുമ്പോഴും...

Friday, July 9, 2010

Why I love being a Woman

ഇന്നലെ ഞാനും മമ്മിയും വാവയും പുറത്തു കറങ്ങാന്‍ പോയി. കുറേ നാള്‍ ആയല്ലോ പുറത്തൊക്കെ പോയിട്ട് എന്ന് വിചാരിച്ചു. ആന്‍റി പോയപ്പോള്‍ കൂടെ പോയതാണ്. കാറില്‍ വെറുതെ കറങ്ങാന്‍ രസമാണല്ലോ.

എന്തായാലും, പുറത്തേക്കു ഇറങ്ങിയപ്പോള്‍ പല കടകളും ഞങ്ങളെ മാടി മാടി വിളിക്കുന്നു. ചെന്നൈ സില്‍ക്സില്‍ കര്‍ക്കിടക കിഴിവ് 50%. കുട്ടികളുടെ ഒരു കടയില്‍ ഉടുപ്പുകള്‍ 30% കിഴിവില്‍. Woodlands-ഇല്‍ 60% കിഴിവ്. അങ്കിള്‍ ട്രാഫീക്, കുഴികള്‍ എല്ലാം മറികടന്നു കാര്‍ പറ്റുന്നത്ര സ്പീഡില്‍ വിട്ടു.

ഇറങ്ങിയത്‌ ആന്‍റിയുടെ പൊട്ടിയ ചെരുപ്പ് ശരിയാക്കാനായിരുന്നു. അവിടെ ചെന്നപ്പോള്‍ വീണ്ടും കിഴിവുകള്‍. ഇരയെ കിട്ടിയ പോലെ കടക്കാര്‍ ചാടിവീണു.

എന്‍റെ കാര്യം പറയാനാണെങ്കില്‍, ഞാന്‍ പുതിയ ചെരുപ്പ് 2 എണ്ണം വാങ്ങിയിട്ട് 1 മാസമേ ആയിട്ടുള്ളൂ. ഇത് രണ്ടും ഒന്നോ രണ്ടോ തവണ മാത്രമേ ഇട്ടിട്ടുള്ളൂ. അത് കൊണ്ട് ഞാന്‍ സകല പ്രലോഭനങ്ങളെയും ഒഴിവാക്കാനായി അല്‍പ്പം ദൂരെ മാറി നിന്ന് റോഡിലെ കുഴികള്‍ നിരീക്ഷിച്ചു.

പെട്ടെന്ന് കടക്കാര്‍ അങ്കിളിനെ വിളിച്ചു; കാര്‍ അല്‍പ്പം മാറ്റിയിടാന്‍ പറഞ്ഞു. അങ്കിള്‍ പോയി. അപ്പോള്‍ ആന്‍റി പൊട്ടിയ ചെരുപ്പ് താഴെയിട്ടു കിഴിവുള്ള ചെരിപ്പുകള്‍ വെച്ചിരിക്കുന്ന സ്ഥലത്തേക്ക് ഒറ്റ ചാട്ടം. അപ്പോള്‍ ഞാന്‍ കരുതി: "വെറുതെ ഒന്ന് നോക്കിയേക്കാം, എത്രയായാലും ഇവിടെ വരെ വന്നതല്ലേ" എന്ന്. മമ്മിയും ഇത് തന്നെ ചിന്തിച്ചു എന്ന് തോന്നുന്നു. ഒടുവില്‍ 3 പേരും ചെരിപ്പിനകത്തു കുഴയാന്‍ തുടങ്ങി. എന്തിനു, നടക്കാറായിട്ടില്ലാത്ത വാവ വരെ ഒരു ചെരുപ്പ് എടുത്തു പിടിച്ചു.

കടക്കാരന്‍റെ മുഖത്ത് ഒരു വിജയസ്മിതം ഉണ്ടായോ എന്ന് നോക്കാന്‍ പറ്റിയില്ല. എന്‍റെ ശ്രദ്ധ മുഴുവന്‍ ചെരുപ്പിലായിരുന്നു.

ഞങ്ങള്‍ കാലിലും കയ്യിലുമായി 5-6 ജോടി ചെരിപ്പും പിടിച്ചു നില്‍ക്കുന്നതു കണ്ട്‌ കൊണ്ടാണ് അങ്കിള്‍ വന്നത്. അപ്പോഴേ തോറ്റു എന്ന് പുള്ളി മനസ്സിലാക്കി. ഒരക്ഷരം മിണ്ടിയില്ല.

എന്തായാലും ചുരുക്കി പറഞ്ഞാല്‍, ഒടുവില്‍ ഞാന്‍ 3 ജോടി ചെരിപ്പിന്റെ കൂടെ അവകാശി ആയി. ആന്‍റി പാവം പുതിയത് രണ്ടേ എടുത്തുള്ളൂ. മൂന്നാമത്തേത് പൊട്ടിയ ചെരുപ്പ് നന്നാക്കിയതായിരുന്നു.





ആന്‍റിയുടെ കുട ഒടിഞ്ഞത് നന്നാക്കാന്‍ അങ്കിള്‍ വണ്ടി നിറുത്തിയില്ല. ഓഫീസില്‍ പോകുന്ന വഴിക്ക് ശരിയാക്കി കൊണ്ട് വരാം എന്ന് പറഞ്ഞു നേരെ വീട്ടിലേക്കു പോന്നു.

Tuesday, June 22, 2010

ജന്മദിനം

ഇന്ന് എന്‍റെ ജന്മദിനം. എനിക്കും പ്രായമായി തുടങ്ങി. :)

പറയാന്‍ വന്നത് അതല്ല. ചെറുപ്പത്തില്‍ ഒരു ജന്മദിനത്തിലും എന്തൊരു സന്തോഷം ആയിരുന്നു. അന്ന് സുര്യന് വെളിച്ചം കൂടുതല്‍ ഉണ്ടാകും. കറിക്ക് സ്വാദ് കൂടും. മധുരത്തിന് കൂടുതല്‍ മധുരം. ചെടികള്‍ക്ക് പച്ചപ്പ്‌ കൂടും.

പിന്നീട് ഒരിക്കല്‍ എനിക്ക് തോന്നി, വേറെ ഒരാള്‍ക്കും ഇല്ല അത് പോലുള്ള തോന്നലുകള്‍ എന്ന്. സ്വന്തം ജന്മദിനം ഓര്‍മയില്ല എന്ന് പറയുന്നവര്‍ ആണ് കൂടുതല്‍ maturity ഉള്ളവര്‍ എന്ന്.

അങ്ങനെ ആകാന്‍ ശ്രമിച്ചു. ഒരളവു വരെ വിജയിച്ചു.





ഇപ്പോള്‍ കൊതി തോന്നുന്നു; ഒന്ന് കൂടി ആ സന്തോഷം തിരിച്ചു കിട്ടാന്‍.

പറഞ്ഞിട്ടെന്താ മനസ്സിന് വരെ പ്രായമായി തുടങ്ങി

Monday, June 7, 2010

ദുഃഖം

ഒരുപാട്... ഒരുപാട്...
ഒരുപാട് പറയണമെന്നുണ്ട്
എഴുതണമെന്നും


പക്ഷെ...
ഞാന്‍ പറയുന്നത്
നീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് ആവണമെന്നില്ല


ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്
നീ കേള്‍ക്കുന്നുമില്ല


എന്നും, എപ്പോഴും ...

ആഗ്രഹങ്ങള്‍ ആണ് ദുഃഖത്തിന് കാരണം അല്ലേ?

Wednesday, June 2, 2010

വീണ്ടും കാലവര്‍ഷം

മഴ മഴ മഴ മഴയൊരു ചെറുമഴയോ ?
മഴ മഴ മഴ മഴയൊരു പെരുമഴയോ ?


പക്ഷെ എന്തിനാണ് നട്ട പാതിരാക്ക്‌ ഇടിവെട്ടി പേടിപ്പിക്കുന്നത്‌?

Friday, May 21, 2010

മറ്റൊരു യാത്രയില്‍

അപ്പൊ പറഞ്ഞു വന്നത് ബസിനെ കുറിച്ചും കൂട്ടുകാരിയെ കുറിച്ചും ആണല്ലോ. അപ്പോഴാണ് മറ്റൊരു യാത്ര ഓര്‍മ വന്നത്. ഈ ഓര്‍മയിലും പ്രമുഖര്‍ വീണ്ടും ബസും കൂട്ടുകാരിയും.

അന്ന് ഞങ്ങള്‍ എന്തോ ഒരു അത്യാവശ്യത്തിനു തിരുവനന്തപുരത്ത് പോയി. K.S.R.T.C ബസ്‌. ഒരു വിധം നല്ല തിരക്ക്. ഞങ്ങള്‍ ഏതാണ്ട് വാതിലിനു മുന്നിലായി വരുന്ന സീറ്റില്‍ ഇരിക്കുന്നു. വാതിലിനടുത്തും ചുറ്റുപാടുമായി കമ്പിയില്‍ തൂങ്ങി കുറേ പേര്‍ ഉണ്ട്. പെട്ടെന്ന് കൂട്ടുകാരി തിരിഞ്ഞു നോക്കുന്നു. മുടി ഒതുക്കി വെക്കുന്നു. ഞാനും തിരിഞ്ഞു നോക്കി. ഒന്നും മനസ്സിലായില്ല. നേരെ ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും തിരിഞ്ഞു നോക്കുന്നു മുടി ഒതുക്കി വെക്കുന്നു. അപ്പോള്‍ ഞാന്‍ ലാത്തിയടിക്ക് ഒരു ചെറിയ ഇടവേള ഇട്ടു കൊണ്ട് ചോദിച്ചു എന്താ സംഭവം എന്ന്. അവള്‍ പറഞ്ഞു ഒരു അലവലാതി മുടിയില്‍ പിടിച്ചു വലിച്ചെന്ന്. എന്‍റെ രക്തം തിളച്ചു. ഞാനും തിരിഞ്ഞു നോക്കി. ഒരു ചുവന്ന ഷര്‍ട്ടുകാരന്‍. ഞാന്‍ അവനെ കണ്ണുരുട്ടി നോക്കി. ബഷീറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ചുട്ട നോട്ടം'. അവന്‍ ആകെ ചൂളി. ഞാന്‍ എന്നെ സ്വയം അഭിനന്ദിച്ചു. ഞാന്‍ ആള് കൊള്ളാം.

5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബസ്‌ എവിടെയോ നിറുത്തി. കൂട്ടുകാരി പറഞ്ഞു "ഭാഗ്യം അയാള്‍ ഇറങ്ങിപ്പോയി".

ബസ്‌ മുന്നോട്ടെടുത്തു. ഞാന്‍ തലപ്പോക്കി നോക്കിയപ്പോള്‍ അതാ നില്‍ക്കുന്നു ചുവന്ന ഷര്‍ട്ടുകാരന്‍. പുറകില്‍ നിന്നിരുന്ന ആള്‍ എങ്ങനെയോ തിക്കി തിരക്കി മുന്നോട്ട് പോകുന്നു.

ഞാന്‍ കൂട്ടുകാരിയോട് പറഞ്ഞു: "അയാള്‍ ഇറങ്ങിയിട്ടില്ല. ദേ പോണു മുന്നോട്ടു. ഞാന്‍ പേടിപ്പിച്ചു വിട്ടതാ".

അവള്‍ പറഞ്ഞു: "അയാള്‍ ഇറങ്ങി. ആ കള്ളിമുണ്ടുടുത്ത ആള്‍ ആയിരുന്നു".

ദൈവമേ, എപ്പൊഴും എന്ന പോലെ ഇപ്പോഴും ചെയ്തത് മണ്ടത്തരം ആയി എന്ന് മനസ്സിലായി.



ആരാണെന്നു അറിയില്ല... സ്ഥലം പോലും അറിയില്ല... പക്ഷേ പാവം ചുവന്ന ഷര്‍ട്ടുകാരാ മാപ്പ്